നന്നാക്കൽ തന്ത്രം മുഴുവൻ വായിക്കാൻ പറ്റിയില്ല.
സിപിഎം തകർന്നാൽ അണികൾ ഭൂരിപക്ഷവും ബിജെപിയിലേക്ക് പോകുമെന്ന "റിസൾട്ട് വരും മുൻപേ റിസോർട്ട് ബുക്ക് ചെയ്യുന്ന" പാർട്ടിക്കാരന്റെ ദണ്ണം കണ്ടപ്പോ തന്നെ കണ്ണ് തള്ളി പോയി!
സിപിഎം പരാജയപ്പെടണം എന്ന് ആഗ്രഹിക്കുന്ന കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ. എന്നാൽ സിപിഎം തകരണമെന്ന് ആഗ്രഹമില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞത് ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ സിപിഎം തകർന്നാൽ ആ അണികളിൽ ഭൂരിപക്ഷവും ബിജെപിയിലേക്ക് ആണ് ചേക്കേറുക എന്നതാണ് എന്റെ പ്രശ്നവും ഭയവും.
അതവിടെ നിൽക്കട്ടെ.
കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ മാഷ് puthuvazhikal എന്ന ഒരു ജിമെയിൽ ഐഡിയും ഒരു വാട്സ്ആപ്പ് നമ്പറും പത്ര സമ്മേളനത്തിൽ പുറത്ത് വിടുകയുണ്ടായി. ഇത് വഴി പാർട്ടിക്ക് നിർദേശം നൽകാൻ ആണ് ആഹ്വാനം.
സിപിഎം എന്ന സംഘടനയുടെ നേതാക്കൾ എത്രത്തോളം ഇൻസെൻസിറ്റീവ് ആണെന്ന് തെളിയിക്കുന്ന മണ്ടൻ തീരുമാനം ആണിത്.
ഒരു മെയിൽ ഐഡിയിലേക്കും വാട്സാപ്പ് നമ്പറിലേക്കും വരുന്ന കാര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ എന്ത് സംവിധാനം ആണ് സിപിഎം ഒരുക്കിയിട്ടുള്ളത്?
കേരളത്തിൽ ഇപ്പോഴും ഏറ്റവും വിപുലമായ സംഘടനാ സംവിധാനം ഉള്ള പാർട്ടി തങ്ങൾ ആണെന്ന് അതിന്റെ സെക്രട്ടറിയും സെക്രട്ടറിയേറ്റും മറന്നു പോയെന്ന് തോന്നുന്നു.
38000 ബ്രാഞ്ച് കമ്മിറ്റികളും, 2444 ലോക്കൽ കമ്മിറ്റികളും ഉള്ള പാർട്ടിയാണ് സിപിഎം എന്നതാണ് ഈ വിഷയത്തിലേക്ക് വരാൻ ഉള്ള ബേസിക്ക് ഗ്രൗണ്ട്.
1998 ഇൽ പിണറായി പാർട്ടി സെക്രട്ടറി ആയ കാലം മുതൽ രണ്ടാം പിണറായി ഭരണത്തിന്റെ അവസാനം വരെ ഉള്ള 28 വർഷങ്ങൾ കൊണ്ട് സിപിഎം എന്ന സംവിധാനത്തിന്റെ വിവിധ ഘടകങ്ങളിൽ നിന്ന് വളരെ നിസ്സാരമായി വലിച്ചെറിയപ്പെട്ട പതിനായിരകണക്കിന് സഖാക്കൾ ഉണ്ട്. ഇവരിൽ മഹാ ഭൂരിപക്ഷവും പാർട്ടി വിട്ടിട്ടില്ല, പാർട്ടി അവരെയാണ് വിട്ടത്. കേന്ദ്രീകൃത ജനാധിപത്യം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പ്രാവർത്തിക തലത്തിൽ ഉള്ള വെട്ടി നിരത്തൽ പാനൽ സംവിധാനം വഴിയാണ് പാർട്ടിക്കാർ ആയ മനുഷ്യർ സംഘടനാ സംവിധാനത്തിൽ നിന്നും പുറത്ത് പോയത്.
ഇവർ ഉൾപ്പെടെ ഏറ്റവും കീഴ്ഘടകങ്ങളോട് ആണ് പാർട്ടി നേതൃത്വം സംവദിക്കേണ്ടത്. ബ്രാഞ്ചിൽ ഉള്ള ഓരോ പാർടിക്കാരനും അറിയാം നാടിനു എന്താണ് വേണ്ടത് എന്നും, നാട്ടുകാർ എന്താണ് പറയുന്നത് എന്നും.
തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം എംവി ഗോവിന്ദൻ പറഞ്ഞത് "ധൈര്യപൂർവ്വം പാർട്ടി പ്രവർത്തകർക്ക് വിമർശനം ഉന്നയിക്കാം" എന്നായിരുന്നല്ലോ. അതിന്റെ അർത്ഥം വിമർശനം ഉന്നയിക്കാൻ ഇത് വരെ ഭയം ഉണ്ടായിരുന്നു എന്നല്ലേ.
ഇങ്ങനെ പറഞ്ഞപ്പോൾ പോലും നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന കീഴ്ഘടകങ്ങൾ കുറവാണ് എന്നതാണ് വസ്തുത.
നോക്കൂ, പാർട്ടി സെക്രട്ടറിയും തുടർന്ന് ഭരണാധികാരിയും ആയി സീസൺ ചെയ്യപ്പെട്ട ഒരാൾ ആണ് പിണറായി വിജയൻ. അദ്ദേഹം പ്രതിപക്ഷ നേതാവാകാൻ വേണ്ട ഊർജ്ജമോ, പ്രകടന മികവോ, അറിവോ, ഭാഷാ നൈപുണ്യമോ ഉള്ള ആളല്ല. അതിനും പുറമെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ആരോഗ്യവും ഇല്ല.
ഇത് തുറന്ന് പറഞ്ഞു പിണറായി വിജയനെ മാറ്റാൻ കരുത്തുള്ള ഒരു നേതാവ് പോലും ആ പാർട്ടിയിൽ ഇല്ല.
ഇന്ന ആളെയാണ് മുഖ്യമന്ത്രി ആയി വേണ്ടത് എന്ന് പറയാൻ കോൺഗ്രസ് പാർട്ടിയിൽ അണികൾ ഉണ്ടായിരുന്നു. അത് ശക്തമായി പറയാൻ പാർടി പ്രവർത്തകർ തയ്യാറായി. അതിനെ എതിർക്കുന്ന ആളുകളും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. എതിർത്തവരും അനുകൂലിച്ചവരും ഇപ്പോൾ കോൺഗ്രസ് സർക്കാരിന് വേണ്ടി സംസാരിക്കുന്നു.
ഈ ഒരു ബ്യൂട്ടി സിപിഎമ്മിന് ഇല്ല.
സിപിഎം ഏറ്റവും താഴെ തട്ടിൽ ഉള്ള ഘടകങ്ങളെ വിശ്വാസത്തിൽ എടുക്കാതെ ഇമെയിലും വാട്സാപ്പും നോക്കി ഇരുന്നാൽ സിപിഎം വോട്ട് ഷെയർ ബിജെപിക്കും താഴെ പോകും.
സിപിഎം എന്ന് പറഞ്ഞു നടക്കുന്ന മാപ്രകളും, സൈബർ കമ്മികളും വിരലിൽ എണ്ണാവുന്നവർ ഒഴികെ ഉള്ളവർ ഇന്ന് വരെ ഒരു ലാത്തി അടി കൊണ്ട അനുഭവം ഉള്ളവർ അല്ല. പാർട്ടി കൊടി കെട്ടിയോ, ജാഥകളിൽ പങ്കെടുത്തോ ഉള്ള അനുഭവം അവർക്കുണ്ടോ എന്ന് ചോദിച്ചാൽ കാര്യം അറിയാം.
സിപിഎം നേതാക്കൾ താഴെ തട്ടിലേക്ക് ഇറങ്ങി ചെല്ലട്ടെ.
വിമർശനം നേരിട്ട് കേൾക്കട്ടെ..
പുതിയ തലമുറയോട് ചതുരവടിവിൽ സംസാരിക്കാത്ത നേതാക്കൾ സിപിഎമ്മിൽ ഉയർന്നു വരട്ടെ.
കേരളത്തിൽ രണ്ട് മതേതര കക്ഷികൾ തന്നെ തുടർന്നും തിരഞ്ഞെടുപ്പ് യുദ്ധത്തിൽ പട പൊരുതട്ടെ.
(നീയാരാടാ സിപിഎമ്മിന്റെ കാര്യം പറയാൻ എന്ന അഭിപ്രായം ഉള്ള സിപിഎമ്മുകാർ പോസ്റ്റിൽ നിന്നും വിട്ട് നിൽക്കുക.)