കഴിഞ്ഞ ദിവസം എസ്എൻഡിപി മാന്നാർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് മാന്നാർ ജനറൽ സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ രാജേഷ്ഗ്രാമം വിളിച്ച് ഉളുന്തിയിൽ ഒരു പ്രശ്നം ഉണ്ട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. അവിടെയെത്തുമ്പോൾ കണ്ടത് ഓട്ടിസം ബാധിച്ച ഒരു കുട്ടി അടക്കമുള്ള കുടുംബത്തെ ഇറക്കി വിടാൻ ശ്രമിക്കുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരെയാണ്. ബാങ്കുകാർ ഇട്ട പുതിയ താഴ് ഞാൻ എത്തുന്നതിന് മുൻപ് തന്നെ രാജേഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പൊളിച്ചു കഴിഞ്ഞിരുന്നു. പട്ടികജാതി കുടുംബത്തോട് ക്രൂരത കാണിക്കരുതെന്നും വായ്പ അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതി ഉത്തരവിൻ്റെയും പൊലീസിൻ്റെയും സാന്നിധ്യമായിരുന്നു അവരുടെ ആത്മവിശ്വാസത്തിൻ്റെ പിൻബലം. ഏറ്റവും ധിക്കാരപരമായ നിലപാട് സ്വീകരിച്ചത് അഭിഭാഷക കമ്മീഷൻ ആയിരുന്നു. ഒടുവിൽ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കി ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പെടുത്തി വായ്പ തിരിച്ചടയ്ക്കാമെന്നുള്ള ഉറപ്പ് നൽകിയാണ് ജീവനക്കാരെ ഞങ്ങൾ മടക്കി അയച്ചത്. വീട്ടുകാരോട് സംസാരിച്ച് ഉടൻ തന്നെ വായ്പ തിരിച്ചടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബാങ്ക് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
Sandeep Vaachaspathi സന്ദീപ് വാചസ്പതി